skip to main | skip to sidebar

.. അരൂപന്‍ ..

ഒന്നിനെക്കുറിച്ചും ഒരു രൂപവുമില്ല, എന്നാലും...

Pages

  • Home

Thursday, July 12, 2012

പട്ടിയെ കുളിപ്പിക്കാന്‍ പല വഴികള്‍.....


(നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ : ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല, തികച്ചും യാഥാര്‍ഥ്യമാണ്.  അഥവാ ആര്‍ക്കെങ്കിലും മറിച്ചുതോന്നുന്നുവെങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണ മാത്രമാണ്)
 Courtesy to :  http://www.desktop-wallpapers.org
 
കുളി - ദിവസം രണ്ടു തവണ കേരളീയര്‍ക്കും, ഒരു തവണ തമിഴന്‍മാര്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ഒക്കെ ഉത്തരേന്ത്യര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്. (ഇതൊക്കെ കേട്ടുകേള്‍വിയാണേ, ദിവസവും കുളിക്കാത്ത മലയാളികളും ദിവസവും കുളിക്കുന്ന നോര്‍ത്തന്‍മാരും ഒക്കെയുണ്ടാവാം. അതുകൊണ്ട് ആരും കൊടുവാള്‍ എടുക്കരുത്).  ദിവസം ഒരിക്കലെങ്കിലും കുളിക്കാന്‍ മടി കാണിക്കുന്നവരെ നമുക്ക് കുളിമടിയന്‍മാര്‍ എന്ന് വിളിക്കാം.

കുളി പലതരമുണ്ട് – ഇത്തിരി വെള്ളത്തില്‍ നനഞ്ഞുകേറുന്ന കാക്കക്കുളി, ഒത്തിരി വെള്ളത്തിലെ മുങ്ങിക്കുളി, പിന്നെ അവസരവാദിക്കുളികള്‍, അതായത് പുലകുളി, കര്‍ക്കിടകക്കുളി, മാസക്കുളി....  കുളിക്കാന്‍ മടി കാണിക്കുന്ന കുട്ടികളാണെങ്കില്‍ തൊട്ടിക്കണക്കിന് വെള്ളംകോരി തലവഴി ഒഴിക്കാം. കിണറ്റിന്‍കരയില്‍ കെട്ടിയിട്ട് കുളിപ്പിക്കാം, കുളിപ്പിക്കുന്ന ആള്‍ക്കും ഒരു കുളി ബോണസ്.

എന്നാല്‍ കുളിക്കാന്‍ മടി കാണിക്കുന്ന പട്ടിക്കുട്ടികള്‍ ആണെങ്കിലോ? കുളിപ്പിക്കാനാണെന്ന് കണ്ടാല്‍ അടുത്ത പുരയിടത്തില്‍ പോയി നില്‍ക്കുന്ന കുളിമടിയന്‍ കുട്ടികള്‍? ചിലരൊക്കെ കൂട്ടില്‍ കയറ്റി കമ്പിയഴികള്‍ക്കിടയിലൂടെ ഹോസില്‍ വെള്ളം ചീറ്റി നനയ്ക്കും ആ വിരുതന്മാരെ. നനഞ്ഞുകുഴഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്തും വരട്ടേന്നു കരുതി സോപ്പ്‌ തേയ്ക്കാന്‍ അവര്‍ നിന്നുകൊടുക്കും.  ആകെ മുങ്ങിയാല്‍ നമുക്ക് മാത്രമല്ല അവര്‍ക്കും കുളിര് കാണില്ലെന്നേ...

പിന്നെ ചിലരുണ്ട്, കൂടൊന്നുമില്ലാത്തവര്‍.  അവരെ മഴപെയ്യുന്ന നേരം തുടലില്‍ മുറ്റത്തിറക്കി കെട്ടും. കുറെ കരച്ചിലും പല്ലുകടിയും ഓരിയിടലും ഒക്കെയുണ്ടായെന്നുവരും, എന്നാലും നനഞ്ഞല്ലാതെ വേറെ നിവൃത്തിയില്ലല്ലോ.

ഇനിയും ചിലരുണ്ട്, അതിബുദ്ധിമാന്മാര്‍.  അവരുടെ അടുത്ത് ഇതൊന്നും നടക്കില്ല.  എന്‍റെ അടുത്ത വീട്ടിലെ ബാവാക്കാടെ സുന്ദരന്‍ പട്ടി അതിലൊരാളാണ്.  ബാവാക്കാ വെറുതെ അവനൊരു പേരിട്ടതല്ല, സുന്ദരന്‍ പേര് പോലെതന്നെ സുന്ദരനാണ്, തികഞ്ഞ യജമാനഭക്തിയും സ്നേഹവുമുള്ളവന്‍.  എന്നാല്‍ മേല്‍പ്പറഞ്ഞ കുളിമടിയന്മാരില്‍ പ്രമുഖനും.  പഠിച്ച പണി പതിനെട്ടല്ല, ഇരുപത്തെട്ടും നോക്കിയിട്ടും നമ്മുടെ സുന്ദരനെ കുളിപ്പിക്കാന്‍ ബാവാക്കായെക്കൊണ്ട് സാധിച്ചില്ല.

ഇളംവെയിലുള്ള വൈകുന്നേരങ്ങളില്‍ തോര്‍ത്തും സോപ്പും ഒക്കെയായി ബാവാക്കാ അടുത്തുള്ള ആറ്റില്‍  കുളിക്കാന്‍ പോകും. യജമാനന്‍റെ പിന്നാലെ സുന്ദരനും പോകും, കുളി കഴിയുന്നതുവരെ കരയില്‍ കിടന്നു വെയില്‍കായും.  എത്രയൊക്കെ ശ്രമിച്ചിട്ടും സുന്ദരനെ വെള്ളത്തിലിറക്കാനോ, കുളിപ്പിച്ച് കൂടുതല്‍ സുന്ദരനാക്കാനോ ബാവാക്കായെക്കൊണ്ട് കഴിഞ്ഞില്ല.  സാമം, ദാനം, ഭേദം, ദണ്ഡമെല്ലാം കഴിഞ്ഞു, പക്ഷെ നോ രക്ഷ.  ഒടുവില്‍ ബാവാക്കാ ഒരു സൂത്രം കണ്ടുപിടിച്ചു.

ഒരു ദിവസം കുളിക്കാന്‍ ആറ്റിലിറങ്ങി മുങ്ങിയ ബാവാക്കാ പൊന്തിവന്നില്ല.  സുന്ദരന്‍ കരയില്‍ കാത്തിരുന്നു.  മുങ്ങിയ യജമാനനെ കാണാനില്ല.  ആദ്യം സുന്ദരന്‍ ഒന്നുരണ്ടുതവണ കുരച്ചു, ബാവാക്കാ ശ്വാസം പിടിച്ചുകിടന്നു.  സുന്ദരന് ടെന്‍ഷനായി.  അവന്‍ എണീറ്റുനിന്ന് വെള്ളത്തിലേയ്ക്ക് നോക്കി ഓരിയിട്ടു, കരഞ്ഞു.... ആളെ കാണുന്നില്ല.  തന്‍റെ ദൈവതുല്യനായ യജമാനന് എന്തോ ആപത്ത് പിണഞ്ഞെന്ന് അവനുറപ്പിച്ചു. പിന്നെ സംശയിച്ചില്ല, യജമാനനെ രക്ഷിക്കാന്‍ അവന്‍ ആറ്റിലേയ്ക്ക് എടുത്തു ചാടി.

പിടിച്ച ശ്വാസംവിട്ട് ബാവാക്കാ പൊന്തി.  സുന്ദരന് ആശ്വാസമായി.  തന്‍റെ യജമാനന് ഒരു കുഴപ്പവുമില്ല.  അവന്‍ അദ്ദേഹത്തിന്‍റെ അടുത്തെത്തി.  ങ്ങുര്‍...ങ്ങുര്‍...ന്ന് പരാതി പറഞ്ഞു, അവനെ പേടിപ്പിച്ചതിന്.  പിന്നെ ആ ആശ്വാസത്തില്‍ സോപ്പ്‌ തേയ്ക്കാനും കുളിപ്പിക്കാനും ഒക്കെ നിന്നുകൊടുത്തു.

ബാവാക്കാ ഇതൊരു തക്കമായി കണ്ടു, ഇടയ്ക്കിടെ ബാവാക്കാ ഇങ്ങനെ വെള്ളത്തില്‍ മുങ്ങിക്കിടക്കും, അന്നൊക്കെ സുന്ദരന്‍ സോപ്പുതേച്ചുകുളിച്ച് കൂടുതല്‍ സുന്ദരനാകും.  കുളിപ്പിക്കാന്‍ വേണ്ടി തന്നെ പറ്റിക്കുകയാണെന്ന് തോന്നിയാലും സുന്ദരന് ഏറെനേരം കാത്തിരിക്കാന്‍ വയ്യ, ബാവാക്കാ ആണെങ്കില്‍ ഏറെനേരം ശ്വാസമടക്കി മുങ്ങിക്കിടക്കാന്‍ വിദഗ്ദ്ധനും. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു. 

ഒടുവില്‍ ബുദ്ധിമാന്‍ സുന്ദരന്‍ ഒരുപാട് ആലോചിച്ചാവണം ഒരു തീരുമാനത്തിലെത്തി....

ഇപ്പോള്‍ ബാവാക്കാ കുളിക്കാന്‍ പോകുമ്പോള്‍ എത്ര വിളിച്ചാലും സുന്ദരന്‍ കൂട്ട് പോവാറില്ല....!!!

ഡിസ്ക്ലെയിമര്‍ : ഏതെങ്കിലും കുളിമടിയന്‍ പട്ടിക്കുട്ടികളുടെ യജമാനന്മാര്‍ ബാവാക്കായുടെ തിയറി പരീക്ഷിക്കാന്‍ ശ്രമിച്ച് ശ്വാസംമുട്ടി മരിച്ചുപോയാല്‍ അവരുടെ മരണത്തില്‍ അരൂപന് കയ്യോ കാലോ പോയിട്ട് രോമം പോലും ഉണ്ടായിരിക്കുന്നതല്ല.
15 comments Email This BlogThis! Share to X Share to Facebook
Labels: എന്തരോ...എന്തോ

Thursday, June 21, 2012

ഒരു വിരലില്‍ എന്തിരിക്കുന്നു ...!?!?

Courtesy to : imaginesharrystyles.tumblr.com

ഒരു വിരലില്‍ എന്തിരിക്കുന്നു എന്നാണോ?
ഒരു വിരലില്‍ പലതുമുണ്ട്.
അത് വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും അറിയാം...

എന്നാല്‍ വിരലും ഭാഷയും തമ്മില്‍ എന്ത് ബന്ധം?
പലതുമുണ്ട്.

നമ്മുടെയൊക്കെ കയ്യില്‍ സാധാരണ അഞ്ചുവിരലുകളാണ് ഉണ്ടാവുക. തല്‍ക്കാലം നമുക്ക് വലതുകയ്യിലെ വിരലുകള്‍ എടുക്കാം. 

തള്ളവിരല്‍ അഥവാ പെരുവിരല്‍.
മറ്റു വിരലുകള്‍ എല്ലാം മടക്കി ഇത് മാത്രമായി ഉയര്‍ത്തി കാണിച്ചാല്‍ വെല്‍ ഡണ്‍, ഗുഡ്‌ ലക്ക്‌, ഡീല്‍ എന്നൊക്കെയാണ് അര്‍ത്ഥം.  ഇത് താഴ്ത്തി കാണിച്ചാല്‍ നോ ഡീല്‍ എന്നൊരു മീനിംഗ് കൊണ്ടുവന്നത് ഡീല്‍ യാ നോ ഡീല്‍ എന്നതിലൂടെ നടന്‍ മാധവനാണ്.

ഇനി ചൂണ്ടുവിരല്‍.  ചൂണ്ടാന്‍ ഉപയോഗിക്കുന്നു, എന്നാല്‍ ഒറ്റയ്ക്ക് ്ചറിംഗ് gെന്കില്‍ മില്ല . ഉയര്‍ത്തി കാണിച്ചാല്‍ അതൊരു വാണിംഗ് ആയി, ഊന്നിപ്പറയല്‍ ആയി.

അടുത്തത് നടുവിരല്‍.  ഇത് മാത്രമായി ഉയര്‍ത്തി കാണിച്ചാല്‍.... അതിന്റെ അര്‍ത്ഥം മിക്കവര്‍ക്കും അറിയുന്നതുകൊണ്ട് ഇവിടെ എഴുതുന്നില്ല. 
(ഹും! അതിനി ഞാനിവിടെ എഴുതീട്ട് വേണം.... ന്നോടാ കളി...!?)

ആ, അത് പോട്ടെ, അവസാനവിരല്‍, അഥവാ ചെറുവിരല്‍.  അതുയര്‍ത്തി കാണിച്ചാല്‍ ഒരു നിമിഷം, അല്ലെങ്കില്‍ അതിനേക്കാള്‍ ഞാനൊന്ന് ഒന്നിന് പോയി വരട്ടെ എന്നാവും.  ഇതൊക്കെ കേരളത്തില്‍ തെക്കെന്നോ വടക്കെന്നോ ഇല്ലാതെ പ്രചാരത്തില്‍ ഇരിക്കുന്ന ആംഗ്യഭാഷയാണ് എന്ന് പറയാം.

എന്നാല്‍ ഇതിനിടയില്‍ ഒരാളെ വിട്ടുപോയി, നാലാംവിരല്‍ - അണിവിരല്‍, മോതിരവിരല്‍ എന്നൊക്കെ അറിയപ്പെടുന്ന ആ പാവത്താനെ.  അല്ല, കുറെ മടക്കീം നിവര്‍ത്തീം താഴ്ത്തീം നോക്കിയിട്ടും ആശാന്‍ മാത്രം വെറും വിരലായി തന്നെയിരിക്കുന്നു.  ഒരര്‍ഥവും ഇല്ലാതെ.  എന്തായിരിക്കും കാരണം?

വിരലുകളില്‍ ഏറ്റവും ലാസ്യഭാവം ഉള്ളതായതുകൊണ്ടാവുമോ?
വിവാഹവേളയില്‍ മോതിരം അണിയിക്കാന്‍ ഉപയോഗിക്കുന്നതുകൊണ്ടാവുമോ?
അതോ ആള്‍ ഒരു നാലാംകിട....

അധികം ചിന്തിക്കാതെ ഉത്തരം കിട്ടി.
നിങ്ങള്‍ക്ക് കിട്ടിയോ?
കിട്ടും....ട്ടും....ട്ടും....  ആലോചിച്ചുനോക്ക്.

അല്ലെങ്കില്‍ വേണ്ട, ഞാന്‍ തന്നെ പറയാം.
അഞ്ചില്‍ ആ ഒരു വിരലൊഴിച്ച് ബാക്കി എല്ലാ വിരലും ഈസിയായി ഒറ്റയ്ക്ക് നിവര്‍ത്താം, മറ്റെല്ലാം മടക്കിയാലും. എന്നാല്‍ ആ നാലാംവിരല്‍ മാത്രമായി നിവര്‍ത്തി നിര്‍ത്തണമെങ്കില്‍.... ഒരു സെക്കന്‍റില്‍ കാര്യം പറയേണ്ടിടത്ത് അത് നിവര്‍ത്തി നിര്‍ത്താന്‍തന്നെ വേണം മിനിമം മൂന്നുസെക്കന്റ്.  എന്താന്നുവച്ചാല്‍ അതങ്ങനെ തനിയെ നിവര്‍ന്നു നില്‍ക്കയൊന്നുമില്ല, അതിന് അയല്‍ക്കാരുടെ കൂടി സഹായം വേണ്ടിവരും.  അതാ ആ വിരല്‍കൊണ്ട് ആംഗ്യഭാഷയില്‍ ഒരു മീനിങ്ങും ഇല്ലാത്തത്.  എന്താ ശരിയല്ലേ?


മുന്‍കൂര്‍ജാമ്യം : ഇനി ആരുടെയെങ്കിലും നാലാംവിരല്‍ പരസഹായമില്ലാതെ ഭംഗിയായി നിവര്‍ന്നുനില്‍ക്കുന്നുന്ടെങ്കില്‍ ....
സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തോ മാനുഫാക്ചറിംഗ് ഡിഫക്റ്റുണ്ട്.

34 comments Email This BlogThis! Share to X Share to Facebook
Labels: തലതിരിഞ്ഞ ചിന്തകള്‍

Wednesday, April 25, 2012

അരമണിക്കൂര്‍ കൊണ്ട് എന്താവാനാ...?

Courtesy : carboncoach.typepad.com

കേരളജനതയുടെ സമഗ്രമായ വികസനത്തിനും ഉന്നമനത്തിനും സദാ പ്രതിജ്ഞാബദ്ധമാണ് നമ്മുടെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എല്ലാം.  അതുകൊണ്ടാണ് ലോഡ്‌ഷെഡിംഗ് എന്ന വാര്‍ഷികാചരണം മിക്കവര്‍ഷവും അവര്‍  പ്രഖ്യാപിക്കുന്നത്. 

ഇടവപ്പാതിയും തുലാവര്‍ഷവും സമ്മര്‍വെക്കേഷനും പോലെ മാറ്റമില്ലാതെ  ആവര്‍ത്തിക്കുന്ന ഈ കലാപരിപാടി സത്യത്തില്‍ ഇപ്പോഴുള്ള അരമണിക്കൂര്‍ എന്നതില്‍നിന്ന് ഒരു മണിക്കൂറാക്കി മാറ്റേണ്ടതാണ്.  ലോഡ്‌ഷെഡിംഗ് കൊണ്ട് മലയാളിയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഒന്ന് ഓടിച്ചുനോക്കിയാല്‍ ഇതിന്‍റെ ആവശ്യകത ബോധ്യമാവും.

- ഇതില്‍ ഏറ്റവും പ്രധാനം കുടുംബാംഗങ്ങള്‍ തമ്മില്‍ ഇടപഴകാനുള്ള ഒരു അവസരം ഉണ്ടാകുന്നു എന്നതാണ്.  സാധാരണയായി വൈകുന്നേരങ്ങളില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കാണുന്നത് ഭാര്യ ടി.വി.യുടെ മുന്നില്‍, ഭര്‍ത്താവ് ന്യൂസ്പേപ്പറുമായി, മക്കള്‍ കമ്പ്യൂട്ടറിലും പുസ്തകത്തിലും മൊബൈല്‍ ഫോണിലും.  എല്ലാവരും മറ്റുള്ളവരുടെ ഇഷ്ടങ്ങളെ മാനിക്കുന്നു. ആരും പരസ്പരം ശല്യപ്പെടുത്തുന്നില്ല.  എന്നാല്‍ കറന്റ് പോകുന്ന ആ കുറച്ചുസമയം മെഴുകുതിരിയുടെയോ എമര്‍ജന്‍സി ലൈറ്റിന്‍റെയോ വെളിച്ചത്തില്‍ അവര്‍ ഒന്നിച്ചുകൂടുകയോ, മനസ്സ് തുറക്കുകയോ, ഒരു കാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍ കഴിക്കയോ, ഇതൊന്നുമല്ലെങ്കില്‍ നിശബ്ദതയുടെ സംഗീതമാസ്വദിക്കുകയോ ചെയ്യുന്നു.

- ജനതയുടെ ഈശ്വരവിശ്വാസം ഊട്ടിയുറപ്പിക്കുന്നതില്‍ ആ അരമണിക്കൂറിനുള്ള പ്രാധാന്യം വളരെ വലുതാണ്.  സീരിയലിന്‍റെ ഇടവേളപ്പരസ്യങ്ങളില്‍ മാത്രം ജപമാലയെത്തിക്കുകയും നിസ്കരിക്കാന്‍ പോവുകയും നാമം ചൊല്ലിയെന്നു വരുത്തുകയും ചെയ്യുന്നവര്‍ക്ക് മനസ്സറിഞ്ഞ് ദൈവത്തെ വിളിക്കാനുള്ള അരമണിക്കൂര്‍.  (വിളിച്ചുപോകും, പ്രത്യേകിച്ച് സ്ത്രീകള്‍, കാരണം ആ അരമണിക്കൂര്‍ സീരിയലിന്‍റെ കഥ പറഞ്ഞുകേള്‍ക്കാന്‍ വേണ്ടി നാളെ ഫോണ്‍ ചെയ്തു കാശ് കളയണമല്ലോ എന്നോര്‍ത്ത്).  പിന്നെ, കണ്ണുകാണാന്‍ വേണ്ടി കത്തിക്കുന്നതാണെങ്കിലും ഒരു മെഴുകുതിരിവെളിച്ചം ദൈവത്തിന് ബോണസ്സും.

- ഇനി ഈയൊരു ലോഡ്‌ഷെഡിംഗ് ആഘോഷമാക്കി മാറ്റുന്ന ചിലരുണ്ട്.  അതിലൊന്ന് മൊബൈല്‍ഫോണ്‍ കമ്പനികളാണ്. ഇരുട്ടില്‍ ചെയ്യാന്‍ വേറെ പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് പഴയ പരിചയവും ബന്ധവും ഒക്കെ പുതുക്കാന്‍ തോന്നുക. ഒപ്പം സീരിയല്‍ കഥകളുടെ കാണാതെ പോകുന്ന ഭാഗവും ഇങ്ങനെ വായുവില്‍ക്കൂടി സഞ്ചരിക്കുന്നു. 

- ഇനിയുള്ളത് ചെറുകിടയും വന്‍കിടയുമായുള്ള ചില വ്യവസായങ്ങളാണ്. മെഴുകുതിരി വ്യവസായം, തീപ്പെട്ടിവ്യവസായം, വിശറിക്കച്ചവടം, ഇന്‍വേര്‍ട്ടര്‍... അങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്.

- ഇനി, നമുക്കൊക്കെ ലാഭമുണ്ടാകുന്ന ഒരു കാര്യമാണ്, സാക്ഷാല്‍ കറന്റ് ബില്‍. ഇടയ്ക്കിടെ സര്‍ചാര്‍ജ്‌ കൂട്ടിയും, കൂട്ടിയത് കുറച്ചെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുകയും, പിന്നെയും ചാര്‍ജുകൂട്ടിയും ബില്ല് കണ്ടാല്‍ ഒരുത്തനും മനസിലാവാന്‍ പാടില്ലാത്ത പരുവത്തിലാണ് മേല്‍പ്പറഞ്ഞ സംഭവം നമ്മുടെ കയ്യില്‍ കിട്ടുന്നത്. മാസത്തില്‍ പതിനഞ്ചുമണിക്കൂര്‍ കുറയുമ്പോള്‍ കിട്ടുന്ന യൂണിറ്റ് ലാഭത്തില്‍ ചിലരെങ്കിലും ആ ഇരുട്ടടി സര്‍ച്ചാര്‍ജിന്‍റെ പടിയില്‍നിന്ന് താഴേയ്ക്ക് രക്ഷപ്പെടുന്നുണ്ടാവും.

- കുഞ്ഞുങ്ങള്‍ക്ക്‌ അച്ഛനെയും അമ്മയെയും കിട്ടുന്നു, അല്‍പനേരം അവരെ മാത്രം ശ്രദ്ധിക്കാന്‍, അവര്‍ പറയുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍.

- പരീക്ഷാസമയം പോലുള്ള അത്യാവശ്യഘട്ടങ്ങളില്‍ പഠനം എമര്‍ജന്‍സി ലൈറ്റിലോ അരണ്ട മെഴുകുതിരിവെളിച്ചത്തിലോ ആക്കേണ്ടിവരുമ്പോള്‍, തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ പഠിച്ചുമഹാനായ എബ്രഹാം ലിങ്കനെ അനുസ്മരിക്കാനും പ്രണാമം അര്‍പ്പിക്കാനും ഇന്നത്തെ തലമുറയ്ക്ക് അവസരം ലഭിക്കുന്നു.

- അതിനേക്കാള്‍ പ്രധാനമായി നാളെ കറന്റ് ഇല്ലാത്ത ഒരു കാലം വന്നാല്‍ അതിനെ ധീരമായി നേരിടാന്‍ പുതിയ തലമുറയ്ക്ക് ഒരു പരിശീലനം കൂടിയാവുന്നു ഈ സര്‍ക്കാര്‍ പ്രഖ്യാപനം.

- എന്നാല്‍ ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത്, പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതലയുള്ള സര്‍ക്കാര്‍ അല്പസമയമെങ്കിലും അത് ഏറ്റെടുക്കുന്നു എന്നതാണ്. കാരണം, ലോകം മുഴുവന്‍ നിശ്ശബ്ദമാവുന്ന ആ അരമണിക്കൂര്‍ കള്ളന്മാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു. അണുകുടുംബാംഗങ്ങള്‍ ടി.വി.യുടെ മുന്നിലും മറ്റുമായി ഇരിക്കുന്ന സമയത്താണ് ഇന്ന് ഏറ്റവുമധികം കവര്‍ച്ചകള്‍ നടക്കുന്നത്.

ഇനി പറയൂ, ആ അര മണിക്കൂര്‍ എന്നത് ഒരു മണിക്കൂറാക്കി മാറ്റേണ്ടേ... വേണ്ടേ....?

വാല്‍ക്കഷണം : കഴിഞ്ഞ ദിവസം രാവിലെ വളരെ അടുപ്പമുള്ള ഒരു കൂട്ടുകാരന്‍ ഓടിവന്നു. അവന്റെ മുഖത്ത് ഒരിക്കലും കാണാത്ത സൂര്യപ്രകാശം.  വന്നയുടന്‍ അവന്‍ നാലായി മടക്കിയ രണ്ടു കടലാസുകള്‍ കാണിച്ചു, “കണ്ടോടാ, അവള്‍ എനിക്ക് തന്നതാ...”  “ഇതെന്തോന്നാ?”  “അവള്‍ തന്നതാടാ... ആദ്യപ്രേമലേഖനം....”  കറന്റ് പോയ നേരത്ത് ടെറസ്സില്‍നിന്നപ്പോള്‍ നിലാവും നക്ഷത്രങ്ങളും ഒക്കെ കണ്ടപ്പോളാണത്രേ അവള്‍ക്ക് അവനോട് പ്രണയം തോന്നിയത്. ഇ-മെയില്‍ അയയ്ക്കാന്‍ മോഡം ഓണ്‍ ചെയ്യാന്‍ കറന്റ് ഇല്ലാതിരുന്നതുകൊണ്ട് അവള്‍ പേപ്പര്‍ എടുത്ത് എഴുതിയത്രേ. ദിവസവും ചാറ്റ് ചെയ്യുന്ന, മെയില്‍ ചെയ്യുന്ന അവള്‍ ആദ്യമായി പേപ്പറില്‍ എഴുതി അയച്ചപ്പോള്‍ അവന്‍റെ സന്തോഷം.... “ഞാനിത് എന്നും സൂക്ഷിച്ചുവയ്ക്കുമെടാ...”
31 comments Email This BlogThis! Share to X Share to Facebook
Labels: നര്‍മ്മം, പ്രതികരണം

Saturday, April 14, 2012

സെല്‍ഫ്‌ മാര്‍ക്കറ്റിംഗ് - പുതിയ ട്രെന്‍ഡ്

Courtesy to :  hustlersnotebook.com
 
കേരളരാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും പോപ്പുലറായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ആരാണ്?  അത് ആദ്യമുഖ്യമന്ത്രിയായ ഇ.എം.എസ്സാണോ? അതോ പിന്നീട് വന്ന ഇടതു-വലതു-സ്ത്രീവിഷയ-സ്വതന്ത്ര-നേതാക്കളോ?

ഇവരാരുമല്ല. 
അത് മരിച്ചുപോയ സഖാവ് ഇ.എം.എസ്സോ, സഖാവ് നായനാരോ സഖാവല്ലാത്ത കെ. കരുണാകരനോ, ഇനിയും മരിച്ചിട്ടില്ലാത്ത സഖാവ് പിണറായിയോ സഖാവ് കോടിയേരിയോ സഖാവല്ലാത്ത ഉമ്മന്‍ചാണ്ടിയോ കെ.എം.മാണിയോ അല്ല,
അത് വിദഗ്ദ്ധരായ പി.ജെ.ജോസഫോ നീലലോഹിയോ കൊട്ടാരക്കരപ്പിള്ളയോ മകന്‍പിള്ളയോ അല്ല,
അത് മുരളീധരനോ ഉണ്ണിത്താനോ സുരാജോ രാജേഷോ അല്ല,
പിന്നെയോ....?
അത് സിന്ധുജോയി ആകുന്നു...!

വ്യക്തിമുദ്ര എന്ന് പ്രത്യേകം പറഞ്ഞതിന് കാരണമുണ്ട്.  വ്യക്തിമുദ്ര എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ സിഗ്നേച്ചര്‍. ദാമ്പത്യബന്ധത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും സംഗീതത്തിന്‌ പ്രാധാന്യമുണ്ട്.  അതുകൊണ്ടാണല്ലോ ദാമ്പത്യബന്ധത്തിലും രാഷ്ട്രീയജീവിതത്തിലും പൊരുത്തക്കേടുകളും ക്രമക്കേടുകളും സംഭവിക്കുമ്പോള്‍ ‘അപശ്രുതി’ എന്ന് പരാമര്‍ശിക്കപ്പെടുന്നത്.

മിക്ക ലോകോത്തരബ്രാന്‍ഡുകള്‍ക്കും സര്‍വീസുകള്‍ക്കും സ്വന്തമായി ഒരു സിഗ്നേച്ചര്‍ ടോണ്‍ ഉണ്ടാവും. ടൈറ്റന്‍, നോക്കിയ, ബ്രിട്ടാനിയ, ഡോകോമോ, കാഡ്ബറീസ്‌, എയര്‍ടെല്‍... തുടങ്ങിയവ ഉദാഹരണം.  ടൈറ്റന്‍റെ ബിഥോവന്‍ സിംഫണി പോലെ ചിലതൊക്കെ ബ്രാന്‍ഡിനുമുന്‍പേ ജനിച്ചിട്ട് പിന്നീട് സിഗ്നേച്ചര്‍ ആയി മാറിയവയാണ്.  മിക്കപ്പോഴും ഒരു ബ്രാന്‍ഡിന്‍റെ പേരിനുപോലും പകരമായി അവരുടെ പ്രശസ്തമായ സിഗ്നേച്ചര്‍ ടോണ്‍ ഉപയോഗിക്കാറുണ്ട്.  അങ്ങനെ ഒരു സിഗ്നേച്ചര്‍ ടോണിന് ഉടമയായി മലയാളക്കരയിലുള്ള ഒരേയൊരു രാഷ്ട്രീയതാരമാണ് പഴയ സഖിയും ഇന്നത്തെ കുഞ്ഞാടുമായ സിന്ധുജോയി.

സിന്ധുജോയിയുടെ രാഷ്ട്രീയജീവിതംതന്നെ മാറ്റിമറിച്ച ഗാനമാണ് പഴയ സിനിമാഭക്തിഗാനമായ ‘നിത്യവിശുദ്ധയാം കന്യാമറിയമേ....’  ഇന്ന് ആ ഗാനം കേള്‍ക്കുമ്പോള്‍ കന്യാമറിയത്തെ ഓര്‍ക്കുന്നതിനേക്കാള്‍ സിന്ധുജോയിയെ ഓര്‍ക്കുന്നവരാണ് മലയാളക്കരയില്‍ ഏറെയും. ഒപ്പം ആ ഗാനം ആലപിക്കുന്ന സിന്ധുജോയിയുടെ സുന്ദരവദനവും കേള്‍വിക്കാരന്‍റെ മനോവാനത്തില്‍ ഉദിക്കും.

മൊബൈലില്‍ പകര്‍ത്തിയ ആ സീന്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരാള്‍ക്കും അത് മറക്കാനാവില്ല.  കാരണം സിന്ധുജോയി കന്യാമറിയത്തെ വാഴ്ത്തുന്നത് ഭക്തിയുടെയോ പ്രാര്‍ത്ഥനയുടെയോ മുഖത്തോടെയല്ല, ഒരു സ്റ്റേജ്ഷോ അവതരിപ്പിക്കുന്ന റിമിടോമിയുടെ മുഖത്തോടെയാണ്. ആകര്‍ഷകമായി ചിരിച്ച്, ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നെന്ന ബോധ്യത്തോടെ.  പാട്ടിനനുസരിച്ച് ചുണ്ടനക്കാന്‍ നല്ല വൈദഗ്ദ്ധ്യവും.

കമ്മ്യൂണിസത്തില്‍ നിന്ന് കോണ്‍ഗ്രസ്സിസത്തിലേയ്ക്കുള്ള ഒരു വേലിചാട്ടത്തിന്‍റെ ആന്തം (anthem)  സിന്ധുജോയി എന്ന വ്യക്തിയുടെ സിഗ്നേച്ചര്‍ ടോണ്‍ ആക്കി മാറ്റുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ഇന്ത്യാവിഷനില്‍ അവതരിപ്പിക്കുന്ന ‘പൊളിട്രിക്സ്’ എന്ന പരിപാടിയാണ്.  ഈയിടെ ‘നിത്യവിശുദ്ധയാം കറിവേപ്പില’ എന്ന അടിക്കുറിപ്പോടെ വി.എസ്സിന്‍റെ പരാമര്‍ശത്തോട് ഈ ഗാനം കൊണ്ട് പ്രതികരിച്ചപ്പോള്‍  കേരളരാഷ്ട്രീയചരിത്രത്തിലെ ഒരു നാഴികക്കല്ലിനടിയില്‍ ഒരു വട്ടിമണ്ണുകൂടി ഇട്ടുകൊടുക്കുകയായിരുന്നു തങ്ങളെന്ന് അവരറിഞ്ഞിട്ടുണ്ടാവില്ല.

തന്‍റെ പത്തൊന്‍പതുവര്‍ഷത്തെ കമ്യൂണിസ്റ്റ്‌ ജീവിതത്തില്‍ കിട്ടാത്ത ഒരു പ്രത്യേകപ്രസിദ്ധിയാണ് ഈയൊരു ക്രിസ്തീയഭക്തിഗാനം സിന്ധുജോയിയ്ക്ക് നേടിക്കൊടുത്തത്. അങ്ങനെ ഒരു സഖാവിനും സഖാവിതരനും സഖിയ്ക്കും സഖ്യേതരയ്ക്കും ഇന്നുവരെയും കൈവരിക്കാന്‍ കഴിയാത്ത ഒരു നേട്ടവുമായി നമ്മുടെ ഡോ. സിന്ധു ജോയി ചക്കുങ്ങല്‍ കേരളരാഷ്ട്രീയത്തില്‍ ഒരു പുതിയ ട്രെന്‍ഡിന് രൂപം കൊടുത്തിരിക്കുന്നു.  വരുംനാളുകളില്‍ മറ്റുചിലരെങ്കിലുംകൂടി സ്വയം മാര്‍ക്കറ്റ്‌ ചെയ്യാന്‍ ഈ വഴി പരീക്ഷിക്കാനിടയുണ്ട്.

വാല്‍ക്കഷണം :  ഒരാള്‍ പാര്‍ട്ടി വിട്ടുപോയാലും പഴയ സൗഹൃദം മറക്കുന്നവനല്ല സഖാവ് വി.എസ്. അതുകൊണ്ടല്ലേ സിന്ധുജോയിയെ കറിവേപ്പില എന്ന് പബ്ലിക്കായി വിളിച്ചത്.  അതുകൊണ്ടല്ലേ, അവരെ കറിവേപ്പിലയാക്കി എന്ന പേരുദോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ഒരു പുതിയ പോസ്റ്റ്‌ തന്നെ ക്രിയേറ്റ്‌ ചെയ്ത് അവരെ അതില്‍ പ്രതിഷ്ഠിച്ചത്.  സഖാവ് വി.എസ്. നീണാള്‍.... നീണാള്‍.... 
(മതി, എന്തുപ്രായമായിട്ടുണ്ടാവും ഇപ്പോള്‍ അദ്ദേഹത്തിന്?)
18 comments Email This BlogThis! Share to X Share to Facebook
Labels: തലതിരിഞ്ഞ ചിന്തകള്‍, നര്‍മ്മം

Friday, April 6, 2012

ആടാടുണ്ണീ, ആടാട്...

കഴിഞ്ഞ ആഴ്ച ഒരു പാര്‍ക്കില്‍ പോയി.  വെക്കേഷന്‍ തുടങ്ങിയതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ധാരാളമുണ്ട്.  മിക്കവീടുകളിലും കുട്ടി ഇപ്പോള്‍ 'നമുക്കൊന്ന്' മാത്രമായതുകൊണ്ട്, ഒരു കുട്ടിയ്ക്ക് രണ്ടുമുതിര്‍ന്നവര്‍ എന്ന കണക്കിലുണ്ട് ഇപ്പോള്‍ പാര്‍ക്കിലും ബീച്ചിലുമൊക്കെ.

ഇത്, 'കുട്ടികള്‍ക്കുവേണ്ടി' എന്ന് പേരിടാത്ത ഒരു പാര്‍ക്കാണ്.  പാര്‍ക്കില്‍ ധാരാളം മരങ്ങള്‍, മരങ്ങളില്‍ നിറയെ ചെറുതും വലുതുമായ ഊഞ്ഞാലുകള്‍.  കുട്ടികള്‍ക്ക് വേണ്ടി ഉയരം കുറച്ചു കെട്ടിയവയുണ്ട്.  എന്നാല്‍ കൂടുതല്‍ ഊഞ്ഞാലുകളും നല്ല നീളമുള്ള, ബലമുള്ള കയറുകളില്‍, കട്ടിയുള്ള പടികളോട് കൂടിയവ.  അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല, അവിടെ ഊഞ്ഞാലാടുന്നവരില്‍ കൂടുതലും പുരുഷന്മാരായിരുന്നു ! 

പുരുഷന്മാര്‍ ഊഞ്ഞാല്‍ ആടുന്നു, ചിലര്‍ തനിയെ ആടുന്നു, ചിലരെ ഒപ്പംവന്ന സ്ത്രീകള്‍ പിന്നില്‍നിന്ന് ആട്ടുന്നു, കുട്ടികള്‍ ചിലര്‍ അതുകണ്ട് കൈകൊട്ടി പ്രോല്‍സാഹിപ്പിക്കുന്നു, അച്ഛന്മാരെയും ജ്യേഷ്ടന്മാരെയും കളിപറയുന്നു.  കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ മുതല്‍ അറുപതും അറുപത്തഞ്ചും വയസ്സായ വൃദ്ധന്മാര്‍ വരെയുണ്ട് ഊഞ്ഞാലില്‍.  മറ്റു ധാരാളം പുരുഷന്മാര്‍ ചുറ്റും ആടുന്നതുകൊണ്ടാവണം, ആര്‍ക്കും അതില്‍ തീരെ ചമ്മലില്ല.

സത്യത്തില്‍ പല പാര്‍ക്കുകളിലും സ്ലൈഡറുകള്‍ കാണുമ്പോള്‍ നമുക്കും അതില്‍ കയറാന്‍ തോന്നാറില്ലേ?  അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ മുതിര്‍ന്നവരും അത് ആസ്വദിക്കാറില്ലേ?  ഊഞ്ഞാലുകള്‍ കാണുമ്പോള്‍ നമുക്കും ആടാന്‍ തോന്നാറില്ലേ?  ഈ ഊഞ്ഞാല്‍ പ്രിയത്തിന് നമ്മുടെ ആയുസ്സിനേക്കാള്‍ പ്രായമുണ്ട്.

ജനിക്കുന്നതിനുമുന്‍പേ അമ്മയുടെ വയറിനുള്ളില്‍ നാം കിടക്കുന്നത് ഒരു ഫ്ലൂയിഡിനുള്ളിലാണല്ലോ.  അമ്മ നടക്കുന്നു, ജോലികള്‍ ചെയ്യുന്നു, യാത്ര ചെയ്യുന്നു, ആ സമയത്തെല്ലാം ഈ ഫ്ലൂയിഡിനുള്ളില്‍ കിടന്ന് നാം ആടുന്നു.  ആടിയാടി ഉറങ്ങുന്നു.  ആ ആട്ടത്തിന്‍റെ തുടര്‍ച്ചയായതുകൊണ്ടാണ് ജനിച്ചശേഷം തൊട്ടിലില്‍ കിടത്തി മെല്ലെ ആട്ടുമ്പോള്‍ അറിയാതെ അറിയാതെ നാമുറങ്ങിപ്പോകുന്നത്. 

ഒന്നോ രണ്ടോ വയസ്സിനുശേഷം സ്വാഭാവികമായും തൊട്ടില്‍വിട്ട് നാം കട്ടിലില്‍ കയറുന്നു.  എന്നാല്‍ മനസ്സില്‍ ആ പഴയ ആട്ടം ഒരു ഗൃഹാതുരത്വമായി കിടക്കുന്നു.  ഊഞ്ഞാല്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ കാണുമെന്നോ കണ്ടാല്‍ മനസ്സിലെങ്കിലും കളിയാക്കുമെന്നോ കരുതുന്നതുകൊണ്ടല്ലേ നാം അതില്‍ കയറാതെ ഒന്നുനോക്കി കടന്നുപോകുന്നത്?  എത്ര മസില്‍ പിടിച്ചു നടക്കുന്നവരായാലും അടുത്ത് ആരുമില്ലെങ്കില്‍, ആരും കാണുന്നില്ലെങ്കില്‍ ഒന്നുകയറി ആടിക്കളയാം എന്ന് കരുതില്ലേ?  അതെ, കഴിഞ്ഞ പോസ്റ്റില്‍ എഴുതിയതുപോലെ പലകാരണങ്ങള്‍കൊണ്ടും നടക്കാത്ത ആഗ്രഹങ്ങളില്‍ ഇതും. 

നമ്മുടെയൊക്കെ മുറ്റത്ത്‌  കാണുന്ന ഒരു പ്രാണിയുണ്ട്, കറുത്ത്, കൊതുകിന്‍റെപോലെ അല്‍പംകൂടി വലിപ്പമുള്ള ശരീരം.  നീളമുള്ള കറുത്ത കാലുകള്‍.  ആറുകാലുകള്‍ ഉണ്ടെന്നാണ് ഓര്‍മ്മ.  ആശാന്‍ ചുവരില്‍ പിടിച്ചിരുന്ന് സദാസമയവും ആടിക്കൊണ്ടിരിക്കും, ഒരു പ്രത്യേക താളത്തില്‍, ഘടികാരദിശയില്‍.  ആരെങ്കിലും അടുത്തേയ്ക്ക് ചെന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ വളരെ വേഗത്തില്‍ ആടും.  അതുകഴിഞ്ഞാല്‍ വീണ്ടും പഴയപടി.  കൂടുതല്‍ ശല്യമായി തോന്നിയാല്‍ പറന്നുപോവുകയും ചെയ്യും **.

പറഞ്ഞുവന്നത്, ഇതുപോലെ ആടിക്കൊണ്ടിരിക്കുന്ന ചില മനുഷ്യരുണ്ട്.  വെറുതെയിരിക്കുമ്പോള്‍, ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇങ്ങനെ മെല്ലെ ആടിക്കൊണ്ടിരിക്കും.  ആഹാരം, യാത്ര, മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോള്‍ തുടങ്ങി ചുരുക്കം സന്ദര്‍ഭങ്ങളില്‍മാത്രമേ ഇവരെ നിശ്ചലരായി കാണാന്‍ കഴിയൂ.  ആ ചലനം അവരുടെ സ്വത്വത്തിന്‍റെ ഭാഗമാണ്, അവരുടെ ഏകാന്തതയുടെ കൂട്ടുകാരന്‍, അവര്‍ പോലുമറിയാതെ, പലപ്പോഴും കാണുന്ന നാംകൂടി ശ്രദ്ധിക്കാതെ.  എന്തായിരിക്കും ആ മാനറിസത്തിനു പിന്നില്‍?


** 
ഈ പ്രാണിയുടെ പേര് പലരോടും അന്വേഷിച്ചു, പലരും ഇതിനെ ശ്രദ്ധിച്ചിട്ടുണ്ട്‌, പക്ഷെ ആര്‍ക്കും പേരറിയില്ല.  അറിയുന്ന എല്ലാ വഴികളിലും ഗൂഗിളില്‍ തപ്പി, കിട്ടിയില്ല.  ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറഞ്ഞുതരണേ, ഒരു ലോക്കല്‍ പേരെങ്കിലും.
22 comments Email This BlogThis! Share to X Share to Facebook
Labels: തലതിരിഞ്ഞ ചിന്തകള്‍

Wednesday, April 4, 2012

അരുതാത്ത ആഗ്രഹങ്ങള്‍

ആഗ്രഹങ്ങളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് പലരും പലപ്പോഴും പറയാറുണ്ട്.  എന്നാല്‍ ചിലരാവട്ടെ, ആശയാണ് എല്ലാ നാശങ്ങള്‍ക്കും കാരണം എന്നും (അത് ആശയെ സ്നേഹിച്ച ഏതോ നിരാശാകാമുകന്‍ പാടിയതല്ലേ?).  എന്നാല്‍ നടക്കാത്ത ആഗ്രഹങ്ങളാണ് വാസ്തവത്തില്‍ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.


നാലാംക്ലാസ്‌ വരെ ഒന്നാമനായി പഠിച്ചപ്പോള്‍ അഞ്ചാംക്ലാസില്‍ വച്ചാണ് ഷാഫി എന്‍റെ എതിരാളിയായത്.  ഒരു വിഷയത്തില്‍ പിന്നിലായിപ്പോയപ്പോള്‍ പഠിച്ചുമിടുക്കനാവണം എന്നും ഷാഫിയെ തോല്‍പ്പിക്കണം എന്നും ആഗ്രഹിച്ചു. പക്ഷെ, നടന്നില്ല.  അടുത്ത ക്ലാസിലും ശ്രമിച്ചു, നടന്നില്ല.  അങ്ങനെ പത്താംക്ലാസ്‌ വരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.  റിസള്‍ട്ട് വന്നപ്പോള്‍ എനിക്കും അവനും വളരെ ഉയര്‍ന്ന മാര്‍ക്ക്‌.  താഴ്ന്ന ക്ലാസില്‍വച്ചേ അവനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്‍റെ വാശി അതോടെ തീരുമായിരുന്നു, പത്തിലെ പരീക്ഷയ്ക്ക് ഞാന്‍ വളരെ പിന്നിലായിപ്പോകുമായിരുന്നു.


കോളേജിലെത്തിയപ്പോള്‍ ഒരു കാമുകി വേണമെന്ന് ആശിച്ചു, ഒരു സുന്ദരിക്കുട്ടി എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍ കൊതിച്ചു.  അതിനായി എന്നും രാവിലെ റെഡിയായി കണ്ണാടിയുടെ മുന്നില്‍നില്‍ക്കും.  എന്തിലും ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം എന്ന്എട്ടാംക്ലാസിലെ കരുണന്‍സാര്‍ പറഞ്ഞത് ഓര്‍ക്കും.  അതേ ബാച്ചിലെ ഗ്ലാമര്‍ കൂടുതലുള്ള പയ്യന്മാര്‍ക്കെല്ലാം കൂട്ടുകാരികളെ കിട്ടി.  അതോടെ അവന്മാര്‍ അലന്ന്‍ നടക്കാന്‍ തുടങ്ങി.  ഞാന്‍ അപ്പോഴും കൂടുതല്‍ സുന്ദരിയായ ഒരു പെണ്ണ് വരുമെന്ന് കരുതി മുഖത്തും നടപ്പിലും എടുപ്പിലും ആത്മവിശ്വാസം പുരട്ടി.  എന്നിട്ടും എനിക്ക് പ്രേമിക്കാന്‍ ഒരു പെണ്‍കുട്ടി വന്നില്ല.


വെക്കേഷന്‍ കാലത്ത് അച്ഛന്‍റെ തറവാട്ടില്‍ പോകുമ്പോള്‍ നല്ല നിലാവുള്ള രാത്രിയില്‍ പറമ്പിലും പാടത്തും ഇറങ്ങി നടക്കാന്‍ കൊതിച്ചു.  എങ്ങോട്ടാടാഇരുട്ടത്ത്‌...? എന്ന മുത്തശ്ശന്‍റെ ശകാരചോദ്യം കേട്ടപ്പോഴൊക്കെ ഒരു രാത്രിയില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങണം എന്ന് കൊതിച്ചു.  അതും നടന്നില്ല.  വെക്കേഷന്‍ പലതുകഴിഞ്ഞെങ്കിലും ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്.


പിന്നെയും ആഗ്രഹങ്ങള്‍ ഒരുപാടുണ്ടായി.  നടന്നതിനേക്കാള്‍ കൂടുതല്‍ നടക്കാത്ത ആഗ്രഹങ്ങള്‍.  വിക്രമാദിത്യന്‍റെ കഥ വായിച്ചപ്പോള്‍ അതിലെ വേതാളമാവാന്‍, മാനേജര്‍ ഇല്ലാത്ത നേരംനോക്കി അയാളുടെ കസേരയില്‍ കയറിയിരിക്കാന്‍, തെരുവുസര്‍ക്കസ്സുകാരന്റെ കൂടെ ഞാണിന്മേല്‍ നടക്കാന്‍, ഹെലികോപ്റ്ററിനു താഴെ തൂക്കിയിടുന്ന ഊഞ്ഞാല്‍ത്തൊട്ടിലില്‍ ചുമ്മാതിരുന്നങ്ങുപോവാന്‍.... അങ്ങനെയങ്ങനെ.


ഇതൊക്കെ വായിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ എത്ര നീറ്റാ, എത്ര നിഷ്കളങ്കമായ ആഗ്രഹങ്ങളാ എനിക്കെന്ന്.  എന്നാല്‍ ഇതെഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും അത്ര നിഷ്കളങ്കരൊന്നുമല്ല.  കാരണം, പലപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ മിക്കതും പുറത്തു പറയാന്‍ പറ്റാത്തതാ.


ഉദാഹരണമായി, ചൂട് കൂടുമ്പോള്‍ ഉള്ളതെല്ലാം ഉരിഞ്ഞുകളഞ്ഞ് നടക്കാന്‍ ആശിക്കാത്തവരായി എത്രപേരുണ്ട്?  മഴ പെയ്യുമ്പോള്‍ ചെറിയ ഒരു കുട്ടിയെപ്പോലെ അതിലിറങ്ങി ചെളിവെള്ളം തെറിപ്പിച്ചുനടക്കാന്‍ കൊതിക്കാത്തതായി ആരുണ്ട്‌?  നല്ല വെള്ളപൂശിയ മതില്‍ കണ്ടാല്‍ അതില്‍ ഒരു കരിക്കട്ട എടുത്ത് കോറിവയ്ക്കാന്‍ എനിക്ക് തോന്നും, നിങ്ങള്‍ക്കോ? (ഇല്ലെന്നു പറഞ്ഞാല്‍ അതൊരു കള്ളം മാത്രാ... നമ്മളൊക്കെ മല്ലൂസല്ലേ...?)


അതുപോലെ മറ്റൊരു വീക്നെസ്സാ ഈ ഇലക്ട്രിക്‌ പോസ്റ്റിന്‍റെ സ്റ്റേ കമ്പി.  അതില്‍ പെടുത്ത് ഷോക്കടിച്ചവര്‍ എത്രയെത്ര!  ആ കഥകള്‍ കേട്ടില്ലെങ്കില്‍ നാമും.... അതൊരു വല്ലാത്ത പ്രലോഭനമല്ലേ?  പിന്നെന്താ ചെയ്യാത്തെ എന്ന് ചോദിച്ചാല്‍, അത് ഷോക്ക്‌, പിന്നെ നാട്ടുവഴി, മറ്റുള്ളവര്‍  ഒക്കെ കണ്ടാല്‍...? അതല്ലേ കാരണം? അപ്പോള്‍ ഇതൊന്നുമില്ലെങ്കിലോ...?


സുന്ദരിയായ ഒരു പെണ്‍കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടാല്‍ ആ ഒപ്പം ബൈക്ക്‌ സ്ലോയില്‍ ഓടിച്ചുപോയി അവളെയും നോക്കി പോകണമെന്ന് ആര്‍ക്കാ ആഗ്രഹം തോന്നാത്തത്?   ഒരു എട്ടുനില കെട്ടിടത്തിന്‍റെ മേലെനിന്നിട്ട് താഴെയുള്ള പച്ചവിരിച്ച പുല്‍ത്തകിടിയോ ആമ്പല്‍ക്കുളമോ കാണുമ്പോള്‍ അതിലേയ്ക്ക് ചാടണം എന്ന് തോന്നാറില്ലേ?  സൈഡ് തരാതെ മുന്നില്‍ പോകുന്ന കൊശവനെ കാണുമ്പോള്‍ അടുത്ത സിഗ്നലില്‍ എത്തുമ്പോള്‍ അറിയാത്തമട്ടില്‍ പിന്നില്‍ വച്ച് ഇടിച്ചുകൊടുക്കണം എന്ന് തോന്നാറില്ലേ? ഫേസ്‌ബുക്കില്‍ പഴയ ശത്രുവിനെ കാണുമ്പോള്‍ അവന്‍റെ വോളില്‍ പോയി പച്ചത്തെറി എഴുതിവയ്ക്കണമെന്ന് തോന്നാറില്ലേ...?


ഇനി ചെവി ഇങ്ങോട്ട് വച്ചാല്‍, ആരും കേള്‍ക്കാതെ ഒരു കാര്യം ചോദിക്കട്ടെ (എല്ലാവരും കേള്‍ക്കെ ചോദിക്കണം എന്നാ എന്‍റെ ആഗ്രഹം, എന്നാലും എനിക്കില്ലെങ്കിലും നിങ്ങള്‍ക്കുണ്ടാവില്ലേ ഒരു ചമ്മല്‍... ഹ്മം... എന്‍റെ നടക്കാത്ത മറ്റൊരു ആഗ്രഹം).  സ്വന്തം കീഴ്ശ്വാസത്തിന്‍റെ ഗന്ധം, അതെത്ര മോശമായാല്‍ക്കൂടി, മറ്റാരുമില്ലാത്തപ്പോള്‍ സ്വകാര്യമായി ആസ്വദിക്കില്ലേ നിങ്ങള്‍?  അതുപോലെ അടുത്തെങ്ങും ആരുമില്ലെങ്കില്‍ ആ പ്‌ര്ര്ര്ര്ര്‍.... ശബ്ദം കേള്‍ക്കുന്നതും....?


കണ്ടോ, കണ്ടോ.... അതാ ഞാന്‍ പറയുന്നത്, നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാത്തതാ കൂടുതലും എന്ന്.  ഇനി ഒന്നാലോചിച്ചുനോക്കൂ, ഉള്ളിന്‍റെയുള്ളില്‍ നടക്കാത്ത എത്രയോ ആഗ്രഹങ്ങളും പേറിയാണ് നാമൊക്കെ ജീവിക്കുന്നതെന്ന്.  ഒരു ബ്ലോഗ്‌ തുടങ്ങണം എന്നത് എന്‍റെയും കുറെ കാലമായുള്ള ആഗ്രഹമായിരുന്നു.  ഇന്നത്‌ നടന്നു.  ഇനിയും വേറെ കുറെ ആഗ്രഹങ്ങളുണ്ട്.  നിങ്ങളുടെയൊക്കെയുള്ളില്‍ ഉള്ളതുപോലെ അവയില്‍ പലതും പറയാന്‍ കൊള്ളാത്തതാ.  അതൊക്കെ ഓര്‍ക്കുമ്പോഴാണ് ല്‍ എന്തൊക്കെ അടിച്ചമര്‍ത്തിയാ നമ്മളൊക്കെ ജീവിക്കുന്നത് എന്നൊക്കെ തിരിച്ചറിയുന്നത്‌.  പക്ഷെ, നമുക്ക് അതൊന്നുമില്ലാതെ വയ്യല്ലോ....
10 comments Email This BlogThis! Share to X Share to Facebook
Labels: തലതിരിഞ്ഞ ചിന്തകള്‍

Blog Archive

  • ▼  2012 (6)
    • ▼  July (1)
      • പട്ടിയെ കുളിപ്പിക്കാന്‍ പല വഴികള്‍.....
    • ►  June (1)
    • ►  April (4)
Powered by Blogger.

About Me

My photo
.. അരൂപന്‍ ..
View my complete profile

Labels

  • എന്തരോ...എന്തോ (1)
  • തലതിരിഞ്ഞ ചിന്തകള്‍ (4)
  • നര്‍മ്മം (2)
  • പ്രതികരണം (1)

Followers

Total Pageviews

ജാലകം
 
Copyright (c) 2010 .. അരൂപന്‍ ... Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes